2010, ഡിസംബർ 1, ബുധനാഴ്‌ച

ലൈംഗികതയും സ്ത്രീ-പുരുഷ സൗഹൃദങ്ങളും

മലയാളികളുടെ സാമൂഹ്യജീവിതം ഒരരനൂറ്റാണ്ടിനിടയ്ക്ക് വല്ലാതെ മാറിക്കഴിഞ്ഞിട്ടുണ്ട്. വഴിനടക്കാനും കൂട്ടംകൂടാനും സ്വാതന്ത്ര്യമില്ലാതിരുന്ന അത്രവിദൂരമല്ലാത്ത ഭൂതകാലത്തിൽ നിന്ന് മലയാളികൾ നന്നേ വ്യത്യസ്തമായ ഒരു വർത്തമാനകാല സാഹചര്യത്തിലേയ്ക്കാണ്‌ ചുവടുമാറിയത്. എന്നാൽ ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പൊതു സാമൂഹ്യനിലവാരത്തിൽ ഏറെമുന്നിലെത്തിയെന്ന് വമ്പുപറയുമ്പോഴും മലയാളികളുടെ സാമാന്യമായ സദാചാരബോധം, നവോത്ഥാനകാല പരികല്പനകളെ ഭരിച്ചു പോന്ന വിക്ടോറിയൻ മാനദണ്ഡങ്ങളിൽ നിന്ന് ഏറെയൊന്നും വികസിച്ചിട്ടില്ല എന്ന കാര്യം നാം പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്‌.
             
എന്നിരുന്നാലും മാധ്യമങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഇടപാട് ലൈംഗികവിവാദങ്ങളാണ്‌ എന്നുള്ളത് നമ്മുടെ സമൂഹത്തിന്റെ വൈകാരികവും മാനസികവുമായ കൗമാരാവസ്ഥയെമാത്രമാണ്‌ പ്രദർശിപ്പിക്കുന്നത്. ഒരു ചർച്ചാവിഷയമെന്ന നിലയിൽ ഒരിക്കൽ പോലും നമ്മുടെ കാമ്പസുകളിൽ ഈ വിഷയം പൊതുചർച്ചയ്ക്കു വന്നിട്ടില്ല എന്നാണ്‌ മനസ്സിലാകുന്നത്. ലൈംഗികതയെപ്പറ്റിയുള്ള ഒരു പൊതു ചർച്ചപോലും തികഞ്ഞ അശ്ളീലമാണെന്നു കരുതുന്ന മദ്ധ്യവർഗ്ഗ നാട്യങ്ങളിൽ നിന്നാണ്‌ ലൈംഗികമായ ഇക്കിളിച്ചിന്തകൾ പൊട്ടിവിടരുന്നത്. സ്ത്രീ ലൈംഗികതയെപ്പറ്റിയുള്ള വനിതയിലേയോ മറ്റു വനിതാമാസികയിലേതോ ഫീച്ചറുകൾ പോലും എഴുതപ്പെടുന്നതും പരസ്യം ചെയ്യപ്പെടുന്നതും വായിക്കപ്പെടുന്നതും ചൂടുള്ള ഒരശ്ളീലതയുടെ മുഖത്തെഴുത്തിലൂടെയാണ്‌. മറിച്ച് മാറിവരുന്ന ഒരു സമൂഹത്തിലെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ആരോഗ്യകരമായ അന്വേഷണമായോ ആശങ്കകളായോ ആഘോഷമായിപ്പോലുമോ  ആ വിഷയം അവതരിക്കപ്പെടുന്നില്ല. നമ്മുടെ മദ്ധ്യവർഗ്ഗ സ്ത്രീകൾക്ക് പുതിയൊരു ലൈംഗികമനസ്സ് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്‌ പലപ്പോഴും അത്തരം ഫീച്ചറുകൾ ചെയ്തുകൊടുക്കുന്ന സേവനം.

മാറിവരുന്ന ഗൃഹ, വസ്ത്ര, ഭക്ഷണശീലങ്ങൾ പോലെ ഒന്നായി അത് സ്ത്രീ-പുരുഷ ബന്ധങ്ങളേയും ലൈംഗികതയേയും സമീകൃതരീതിയിൽ വീക്ഷിക്കുന്നുണ്ട്. എന്നാൽ നമ്മുടെ പൊതു സമൂഹത്തിൽ കെട്ടിടനിർമ്മാണത്തിലോ ഭക്ഷണ മെനുവിലോ സംഭവിച്ച വിപ്ളവകരമായ മാറ്റങ്ങളൊന്നും സ്ത്രീ -പുരുഷ സമ്പർക്കങ്ങളിലോ പൊതു സംഭാഷണരീതികളിലോ ദൃശ്യമാകുന്നില്ല. കാമ്പസ്സിനുള്ളിൽ നിലനിൽക്കുന്ന ആൺ- പെൺ വിനിമയങ്ങൾ പോലും അതേ വ്യക്തികൾ തമ്മിലുള്ള പൊതു സാമൂഹ്യ ബന്ധത്തിൽ നിന്ന് അത്ഭുതകരമാംവിധം  തിരോഭവിയ്ക്കുന്നതു കാണാം. അച്ഛന്റേയും അമ്മയുടേയും മുന്നിൽ ഭീരുവും പക്വമതിയും ആൺ വിരോധിയും വായ്നോക്കികളെ പുച്ഛിക്കുന്നവളുമായ ഏതൊരു മകളും, മലയാളിയുടെ അദ്ധ്വാനശീലം പോലെ, തന്നെ വാളയാർ ചുരം കടന്നാൽ മറ്റൊരവതാരമാകുന്നത് സഞ്ചാരികൾക്ക് അനുഭവവേദ്യമായിരിക്കണം. മലയാളി സദാചാരപരമായി ശ്വാസംവിടുന്നത് അന്യസംസ്ഥാനങ്ങളിലെത്തുമ്പോഴാണ്‌. ആൺ-പെൺ സൗഹൃദം അതിന്റെ എല്ലാ ബാധകളെയും മറന്ന് വെങ്കലപ്പെടുന്നത് അന്യരുടെ മണ്ണിലാണ്‌. മറ്റ് ആൺ- പെൺ ബന്ധങ്ങളും ആവശ്യമെങ്കിൽ അവിടെ സാദ്ധ്യമാണെന്നാണ്‌ മനസ്സിലാകുന്നത്.


പരസ്പരം തുറന്നു സംസാരിക്കാനുള്ള ഇടം ഭാര്യാ ഭർതൃബന്ധത്തില്പോലും നമ്മുടെ സമൂഹം അനുവദിക്കുന്നില്ല.  കുടുംബം എന്ന സ്ഥാപനത്തിന്റെ  വിരസദിനചര്യകൾക്കപ്പുറം ജീവിതം വഴിതെറ്റിപ്പോകാതിരിക്കാൻ നമ്മുടെ സമൂഹം കണ്ണും കാതും തുറന്നിരിക്കുന്നുണ്ട്. പുതിയൊരു മനോനിലയിൽ പുരുഷനെക്കാണാൻ സ്ത്രീയും സ്ത്രീയെക്കാണാൻ  പുരുഷനും വെമ്പൽക്കൊള്ളുന്ന പുതുലോകത്തിൽ കുലസ്ത്രീയുടെ ചാരിത്ര്യപ്പെട്ടിയും മാന്യനായ പുരുഷന്റെ മുഖം മൂടിയും ചുമന്ന് പരസ്പരം ഒളിഞ്ഞുനോക്കിയും മൊബൈൽച്ചുംബനങ്ങൾ പറത്തിയും ഒരിടത്തലമുറ മുറിഞ്ഞുതീരുന്നുണ്ട്. നല്ല പൊതുസൗഹൃദങ്ങൾ അവർക്ക് അസാദ്ധ്യമാണ്‌. ഒരു നാലുമണിനേരത്ത് കോഫീ ബാറിലിരുന്ന് പരസ്പരം സംസാരിക്കാൻ ആൺ-പെൺ സൗഹൃദങ്ങൾക്ക് സാദ്ധ്യമല്ല. അഥവാ അങ്ങനെ സംഭവിച്ചാൽ അടുത്ത ദിവസം അത് ഹോട്ടൽ മുറിയിലേയ്ക്ക് വഴിതെറ്റിപ്പോകും വിധം ലൈംഗികമായി ബലഹീനമാണ്‌ ശരാശരി മലയാളികളുടെ ആൺ-പെൺ മനസ്സുകൾ

2010, മാർച്ച് 7, ഞായറാഴ്‌ച

മലയാളത്തോടുള്ള അവഗണന

എതൊരു ജനതയ്ക്കും അവരുടെ മാതൃഭാഷ സ്വത്വബോധത്തിന്റെ ഒന്നാമത്തെ ഉപാധിയാണ്‌. എന്നു വെച്ചാല്‍ ഭാഷയുടെ പേരിലാണ്‌ ഓരോ ജനതയും അറിയപ്പെടുന്നത്‌ എന്നര്‍ത്ഥം.നമ്മള്‍ മനുഷ്യരെ തമിഴരെന്നും ഹിന്ദിക്കാരെന്നും ബംഗാളികളെന്നും ഇംഗ്ളീഷുകാരെന്നും ഫ്രഞ്ചുകാരെന്നും എന്നൊക്കെ പറയുന്നത്‌ ഭാഷയുടെ ലേബലുപയോഗിച്ചാണ്‌. മലയാളിയും പുറത്തറിയപ്പെടുന്നത്‌ ഭാഷയുടെ പേരില്‍തന്നെയാണ്‌.


ഭാഷയുടെ പേരിലല്ലാതെ ദേശത്തിന്റെ പേരില്‍ മാത്രം അറിയപ്പെടുന്ന അമേരിക്കക്കാരനും ഇന്ത്യാക്കാരനും ചൈനക്കാരനും ഇല്ലെന്നല്ല.ഒരൊറ്റ ഭാഷയുടെ പേരില്‍ അറിയപ്പെടാന്‍ കഴിയാത്തവണ്ണം വൈവിദ്ധ്യം നിറഞ്ഞ ഭാഷാക്ഷേത്രമാകയാലോ സാംസ്കാരിക ബഹുസ്വരത പുലര്‍ത്തുന്ന പാരമ്പര്യമാകയാലോ ആണ്‌ ഒരു ജനത പ്രധാനമായും ഭാഷേതരമായ സ്വത്വത്തിന്റെ പേരില്‍ അറിയപ്പെടുന്നത്‌.ഇംഗ്ളീഷുകാരായ ബ്രിട്ടീഷുകാരില്‍ നിന്ന് വ്യത്യസ്തരാണെന്ന് വരുത്താനാണ്‌ അമേരിക്കക്കാര്‍ സ്വാതന്ത്ര്യാനന്തരം ദേശനാമത്തിന്‍മേല്‍ സ്വത്വം കണ്ടെത്തിയത്‌.


പഴയ സംസ്കാരങ്ങളുടെ വാഹകരെ ഭാഷയുടെ പേരിലല്ല ദേശത്തിന്റെ പേരിലാണ്‌ ചരിത്രകാരന്‍മാര്‍ വ്യവഹരിച്ചിരുന്നത്‌. ഉദാഹരണത്തിന്‌ ബാബിലോണിയര്‍, ഈജിപ്ഷ്യര്‍,മെസോപൊട്ടോമ്യന്‍മാര്‍ എന്നിങ്ങനെ. ചൈനക്കാരും ഇന്ത്യക്കാരും ഒരിക്കലും ഭാഷയുടെ പേരില്‍ അറിയപ്പെട്ടിരുന്നില്ല. ഭാരതീയരെ ഒരു ജനതയും സംസ്കൃതക്കാര്‍ എന്ന് വിളിക്കാതിരുന്നത്‌ അത്‌ ഭാരതത്തിന്റെ ഭാഷയായിരുന്നില്ലെന്നതു കൊണ്ടു മാത്രമായിരിക്കില്ല. ഭാഷയുടെ പേരിലുള്ള സ്വത്വബോധം ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തോടുകൂടിയാണ്‌ എന്നുള്ളതു കൊണ്ടുമാകാം.


കൊളോണിയല്‍ ആധിപത്യം മുറുകി വരുന്നതോടൊപ്പമാണ്‌ കൊളോണിയല്‍ അപരങ്ങളെല്ലാം തന്നെ ഭാഷയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. ഭൂമിശാസ്ത്രപരമായ യൂണീറ്റുകളായോ ഭാഷാ സ്വരൂപങ്ങളായോ മാത്രമേ കൊളോണിയല്‍ ശക്തികള്‍ക്ക്‌ തദ്ദേശീയരെ കാണാന്‍ കഴിയുമായിരുന്നുള്ളു. മലബാറും ഗംഗാസമതലവും ഡക്കാന്‍ പീഠഭൂമിയും ഇങ്ങനെ രൂപപ്പെട്ട ഭൂമിശാസ്ത്ര മേഖലകളായിരുന്നു. മലയാളം എന്ന ഭാഷാനാമവും ഇങ്ങനെ ഭൂമിശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ട ഒന്നായിരുന്നു.ഇവിടെ നിലനിന്നിരുന്ന ഭാഷക്ക്‌ കേരളഭാഷയെന്നാണ്‌ പതിനാലാം നൂറ്റാണ്ടില്‍ പറഞ്ഞിരുന്നത്‌. കേരളം എന്ന വാക്കും ഭാഷയെ നേരിട്ടു പ്രതിഫലിപ്പിക്കുന്ന വാക്കല്ല. എന്തുകൊണ്ടാണ്‌ കേരളതീരത്തെ മനുഷ്യര്‍ തമിഴന്‍മാരെപോലെ ഭാഷയുടെ പേരില്‍ അറിയപ്പെടാതെ ദേശസവിശേഷതയുടെ പേരില്‍ അറിയപ്പെടാനിട വന്നു? അമേരിക്കന്‍ ദേശീയതയുടേതു പോലെ എന്തെങ്കിലും സവിശേഷകാരണം അതിനു പിന്നിലുണ്ടോ?


മലയാളം ഒരു വെങ്കലഭാഷയാണോ? മുസ്ളീങ്ങള്‍ അറബിമലയാളവും കൃസ്ത്യാനികള്‍ പാതിരിമലയാളവും വികസിപ്പിച്ചത്‌ മലയാളം ഒരു ഹിന്ദു ഭാഷയായതുകൊണ്ടാണോ? നമ്മുടെ നാട്ടില്‍ ആരാണ്‌ ഇംഗ്ളീഷ്‌ വിദ്യാഭ്യാസത്തിന്‌ ഇത്ര വലിയ പ്രചാരം പത്തൊന്‍പതാംനൂറ്റാണ്ടില്‍ ഉണ്ടാക്കിക്കൊടുത്തത്‌ ? നമ്മുടെ നാട്ടിലെ ഇംഗ്ളീഷ്‌ മീഡിയം സ്കൂളുകള്‍ ആദ്യകാലത്ത്‌ ഏത്‌ മതവിഭാഗമാണ്‌ പ്രൊമോട്ട്‌ ചെയ്തത്‌? മണിപ്രവാളമലയാളത്തിന്റെ ജാതീയസ്വത്വമെന്തായിരുന്നു?


അവസാനമായി, മലയാളം രണ്ടാംഭാഷയാണെന്ന് പ്രഖ്യാപിച്ച ഭരണാധികാരികള്‍ ആരാണ്‌? ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ആദ്യമായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സ്കൂള്‍ തലത്തിലെങ്കിലും എന്തുകൊണ്ട്‌ മലയാളം ഒന്നാം ഭാഷയാക്കിയില്ല? മലയാളത്തോടുള്ള അവഗണനക്ക്‌ കാരണം മലയാളികളൂടെ പ്രായോഗിക സമീപനവും തൊഴില്‍ തേടിയുള്ള പരദേശസഞ്ചാരവുമാണെന്നുള്ള വാദത്തിന്‌ എത്രമാത്രം ചരിത്രപരമായ സാംഗത്യമുണ്ട്‌? ഈ ചോദ്യങ്ങള്‍ പ്രബുദ്ധരായ മലയാളികളൂടെ ആലോചനയ്ക്കും ഗവേഷണത്തിനും വിട്ടുകൊണ്ട്‌ തല്‍ക്കാലം നിര്‍ത്തുന്നു.

2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

അദൃശ്യമായ തടവറകളും അദൃശ്യരായ കുറ്റവാളികളും

സമൂഹം അതിന്റെനിലനില്‍പിനു വേണ്ടി, അതിലെ വ്യക്തികള്‍ തമ്മിലുള്ള പരസ്പരബന്ധത്തേയും ആ പരസ്പരബന്ധത്തിന്റെ ശ്രേണീകരണത്തേയും സംബന്ധിച്ച്‌ പുലര്‍ത്തിപ്പോരുന്ന പലതരത്തിലുള്ള മാമൂലുകളുണ്ട്‌. അടിമത്തവ്യവസ്ഥ നിലനിന്ന കാലത്ത്‌ അതിനെ ന്യായീകരിക്കുന്നതിനുള്ള നീതിശാസ്ത്രമാണ്‌ തത്ത്വചിന്തകന്‍മാര്‍ നിര്‍മ്മിച്ചിരുന്നത്‌. കാരണം അടിമത്തം നിലനിന്നാല്‍ മാത്രമേ അത്‌ പ്രോത്സാഹനം നല്‍കുന്ന പ്രത്യശാസ്ത്രാവബോധത്തിനും അതിന്റെ സാംസ്കാരികമൂലധനത്തിനും നിലനില്‍ക്കാനാവുകയുള്ളു. അതുകൊണ്ട്‌ ഓരോ സമൂഹവും അതിന്റെ സാമൂഹ്യന്യായീകരണമെന്ന നിലയില്‍ ചില ആശയങ്ങള്‍ ബഹുജനങ്ങളുടെ ചിലവില്‍ വലിയതോതില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കും.
ദളിതര്‍ക്ക്‌ ബുദ്ധിയോ സൌന്ദര്യബോധമോ ശുചിത്വമോ ഇല്ലെന്ന ആശയം ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്‌.

സ്ത്രീയുടെ ചാരിത്ര്യത്തെയും കന്യകാത്വത്തെയും അതിനെ കാത്തുരക്ഷിക്കാന്‍ കഴിയുന്ന ആണത്തമോ പുരുഷത്വമോ സംബന്ധിച്ച സാമൂഹ്യധാരണകളുടേയും ആശയനിര്‍മ്മിതി സാമൂഹ്യനിയന്ത്രണത്തിന്റെ ഏറ്റവും ശാശ്വതമായ, മൂര്‍ത്തമായ ഒരുദാഹരണമാണെന്ന്‌ ഫെമിനിസ്റ്റ്ചിന്തകര്‍ ചൂണ്ടിക്കാണിച്ചിടുണ്ട്‌. വേശ്യയും ഷണ്ഡനും ഏറ്റവും അപഹാസ്യരായിത്തീരുന്നത്‌ ഇത്തരം ആശയങ്ങളുടെ പ്രബലിതസാഹചര്യത്തിനുള്ളിലാണ്‌. ആണത്തമില്ലാത്തവന്‍ എന്ന പ്രയോഗം തേവിടിശ്ശി എന്ന പ്രയോഗത്തേക്കാള്‍ ശക്തമാണ്‌ ഒരു പുരുഷാധിപത്യ സമൂഹത്തില്‍ എന്നു കാണാം. ഇത്‌ പുരുഷാധിപത്യസമൂഹം പുരുഷനെത്തന്നെ എങ്ങനെ തടവറയിലാക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്‌. ഈ കാരാഗൃഹം ആശയങ്ങളുടെ ഇഷ്ടികകൊണ്ടു കെട്ടിയുണ്ടാക്കിയതാണെന്നു മാത്രം. ആശയങ്ങള്‍ കൊണ്ട്‌ നിര്‍മ്മിതമായ കാരാഗൃഹം ഒരു യഥാര്‍ത്ഥമായ, മൂര്‍ത്തമായ കാരാഗൃഹത്തേക്കാള്‍ ആയിരമിരട്ടി ശക്തവും( അദൃശ്യമായതുകൊണ്ട്‌) ഏറെക്കുറെ അഭേദ്യവുമാണ്‌. ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നത്‌ അടിമത്തമോ, അതിന്റെ തന്നെ മറ്റൊരു രൂപമായ ജാതിമേധാവിത്വമോ പുഷാധിപത്യമോ അരക്കിട്ടുറപ്പിക്കുന്നതിന്‌ വേണ്ടിയായിരുന്നു. ഈ ജാതിബോധവും പുരുഷാധിപത്യവും നിലനിര്‍ത്തപ്പെടുന്നത്‌ കൂലിയില്ലാതെപണിയെടൂക്കുന്ന വലിയൊരു സമൂഹത്തെ ശാശ്വതമായി നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്‌. അങ്ങനെ നിലനിര്‍ത്തണമെങ്കില്‍ അതിനു വിധിക്കപ്പെട്ട ജനതയെ മാനസികമായി അപകര്‍ഷമുള്ളവരാക്കിത്തീര്‍ക്കേണ്ടതുണ്ട്‌. അതിനവര്‍ക്ക്‌ അറിവ്‌ നിഷേധിക്കുക എന്നതാണ്‌ ഒന്നാമത്തെ സൂത്രം. അങ്ങനെ ശൂദ്രനും ദളിതനും ഒക്കെ വിദ്യ നിഷേധിച്ചിട്ട്‌ രണ്ടോ മൂന്നോ തലമുറക്ക്‌ ശേഷം അവര്‍ക്ക്‌ ബുദ്ധിയില്ലെന്ന് പ്രഖ്യാപിക്കുക എന്നത്‌ വളരെ എളുപ്പമുള്ള ഒരു പദ്ധതിയാണ്‌.

വീട്ടിനുള്ളിലിട്ട്‌ വളര്‍ത്തുകയും സാമൂഹ്യബന്ധങ്ങള്‍ അറുത്തു കളയുകയും ചെയ്തതിനു ശേഷം കുട്ടികള്‍ക്ക്‌ യാതൊരു പക്വതയുമില്ലെന്ന്‌ പറഞ്ഞ്‌ അവരുടെ നേരെ മുതിന്നവരുടെ അധികാരം പ്രയോഗിക്കുന്നതും ഈ രീതിയിലാണ്‌. നൂറ്റാണ്ടുകളോളം അടുക്കളയ്ക്കകത്തിട്ട്‌ പുകച്ചും തിളപ്പിച്ചും പാകപ്പെടുത്തിയ ശേഷം ആ മട്ടിലുള്ള സൂത്രമാണ്‌ സ്ത്രീകള്‍ക്കെതിരേയും പ്രയോഗിക്കുന്നത്‌. ദലിതനു ബുദ്ധിയില്ലെന്ന പ്രചാരണവും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പക്വതയില്ലെന്ന പ്രചാരണവും സ്ത്രീകള്‍ അബലകളാണെന്ന പ്രചാരണവും ഒരേ അധികാരപ്രയോഗത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ആശയ സംഹിതയുടെ സാമൂഹ്യ പ്രയോഗമായി ഉരുത്തിരിയുന്നതാണ്‌.

ഒരാശയം ബഹുജനമദ്ധ്യത്തില്‍ വിദ്യാഭ്യാസത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റെയും മറ്റുപ്രാചാരവേലകളുടേയും ഭാഗമായി വ്യാപകമാകുന്നതോടെ അതിന്റെ ശക്തി ആയിരംമടങ്ങായി വര്‍ദ്ധിക്കുന്നുണ്ട്‌. ദൃശ്യവും ശ്രാവ്യവും വാചികവുമായ ആശയപ്രചരണത്തിലൂടെ ഇങ്ങനെ ആശയങ്ങളെ ഭൌതികശക്തിയാക്കിമാറ്റുന്ന വിദ്യ അതിപ്രാചീനകാലം മുതല്‍കേ രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പൊതുവായ പ്രവര്‍ത്തനരീതികളായിരുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ഈ അവിഹിതബന്ധമാണ്‌ പുരാണേതിഹാസങ്ങളിലും പഴയനിയമത്തിലും എല്ലാം നമുക്കു കാണാന്‍ കഴിയുക. മറ്റുള്ളവരെ ഭരിക്കാനുള്ള വാസന രാഷ്ട്രീയത്തിലും മതത്തിലും ഒരു പോലെ നിലനില്‍ക്കുന്ന സംഗതിയാണ്‌.

അധികാരം അജയ്യമായി നിലനിര്‍ത്തണമെങ്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും അദ്ധ്വാനിക്കുന്നവര്‍ക്കും എതിരായ, അവരെ അടക്കിബ്ഭരിക്കുന്ന ഒരു ആശയസംഹിതയെ ഭൌതിക ശക്തിയായി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. ഇക്കാര്യം എല്ലാ രാജാക്കന്‍മാരും മനസിലാക്കിയിരുന്നതിനാല്‍ രാജസദസിലൊന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല.രാജാവിന്റെ അന്തഃപ്പുരത്തില്‍ നിറയെ സ്ത്രീകളും സദസില്‍ നിറയെ പുരുഷന്‍മാരുമാണ്ടായിരുന്നത്‌. നമ്മുടെ യജ്ഞപുരോഹിതന്‍മാരെല്ലാം പുരുഷന്‍മാരും ദുര്‍മ്മന്ത്രവാദികളിലധികവും സ്ത്രീകളുമായിരുന്നു. കഥകളിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന സ്ത്രീ സ്വത്വം സ്ത്രീയുടെ ഒരു വാമ്പയര്‍ പ്രതിച്ഛായയാണ്‌.

അഭിമന്യുവും ഘടോല്‍കചനും പക്വതയില്ലാത്ത യൌവനത്തിന്റെ പരാജിതപ്രതിച്ഛായ വഹിക്കുന്നവരാണ്‌. പിതാവിനുവേണ്ടി യൌവനം ഹോമിക്കുന്ന പൂരു മഹനീയമായപുത്രസങ്കല്‍പമായി കൊണ്ടാടപ്പെടുകയും ചെയ്യുന്നുണ്ട്‌. ഏകലവ്യനാകട്ടെ വിശ്വസ്തതയുടെ പേരില്‍ ശാശ്വതമായ അടിമത്തവും ബലഹീനതയും സ്വയം വരിച്ച 'ബുദ്ധിശൂന്യന്‍';അതായത്‌ ദളിതന്റെ ആദിരൂപം. അപ്പോള്‍ സീതയും പാഞ്ചാലിയും ആരാണ്‌?

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ജീവിതത്തോളം പോന്ന ഒരു വാക്ക്‌

ചില പദങ്ങള്‍ ജീവിതത്തോളം തന്നെപ്രധാനപ്പെട്ടതാണ്‌. അവ സംസ്കാരത്തിന്റെയും ദര്‍ശനത്തിന്റെയും മുദ്രകള്‍ വഹിക്കുന്ന താക്കോല്‍പദങ്ങളാണ്‌. അത്തരത്തിലുള്ള ഒരു പദമാണ്‌ 'വഴി'. (വഴിയുടെ പര്യായങ്ങളായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം, പാത മുതലായ പദങ്ങളും സ്മരണീയമാണ്‌. )
നിത്യജീവിതത്തില്‍ ഈ പദം എത്രതവണ എത്ര വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ നമ്മളും നമ്മുടെ പൂര്‍വികരും പ്രയോഗിച്ചിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ഒരു കണക്കുമുണ്ടാവില്ല. വാക്കുകള്‍ ജീവിതത്തെ തന്നെ പ്രതിനിധീകരിക്കുന്ന കാഴ്ച ഇവിടെ കാണാം.

ചെറുകാട്‌ തന്റെ ആത്മകഥക്ക്‌ ജീവിതപ്പാത എന്നാണ്‌ പേരിട്ടത്‌. എഴുത്തുകാരനെ സംബന്ധിച്ച്‌ ജീവിതത്തേക്കാള്‍ പ്രധാന ജീവിതം കടന്നു പോന്ന വഴികളാണെന്നു വരുമ്പോളാണ്‌ ആത്മകഥക്ക്‌ ഇങ്ങനെ പേര്‌ നല്‍കേണ്ടിവരിക. പഥേര്‍ പാഞ്ചലി(പാതയുടെ സംഗീതം) എന്ന് സത്യജിത്‌ റായി ജീവിതം ചിത്രമാക്കുമ്പോഴും, റോഡ്‌ ടൂ ഫ്രീഡം എന്ന് മണ്ഡേല ആത്മകഥ പറയുമ്പോളും നമ്മള്‍ വഴിയുടെ അര്‍ത്ഥാന്തരമാണ്‌ കാണുക.

നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്‍ , ഒരു പക്ഷേ ഞാനോ നിങ്ങളോ , ജീവിതത്തില്‍ എത്ര വട്ടം 'ഒരു വഴിയും കാണാതെ' പകച്ചു നിന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ ആരോടെല്ലാം എന്തെങ്കിലും വഴിയുണ്ടാക്കാമെന്ന് നാം വാക്കുകൊടുത്തിരിക്കുന്നു. കടം വാങ്ങിയവനോട്‌ 'എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ഉടന്‍ തിരിച്ചു തരും ' എന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ ആ വഴിക്ക്‌ പലതാണല്ലോ അര്‍ത്ഥം. നിവൃത്തികെട്ട ഒരു മനുഷ്യന്‍ അര്‍ഥഗര്‍ഭമായി ...ആ..മറ്റൊരു വഴിയുമില്ലെങ്കില്‍...എന്ന് വാക്ക്‌ മുഴുമിക്കാതെ 'യാത്ര പറഞ്ഞു 'പോകയും പിറ്റേന്ന് അദ്ദേഹത്തെപ്പറ്റി അശുഭകരമായ വാര്‍ത്ത കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ വാക്കുകളുടെ ഭാരമാണ്‌ അനുഭവിക്കുക.

എഴുത്തച്ഛന്റെ വഴിയമ്പലം എന്ന പ്രയോഗം സത്രം എന്ന പദത്തില്‍നിന്ന് എത്രയോ അധികം ധ്വനിപ്രധാനമായ പദമാണ്‌. ഖസാക്കിന്റെ ഇതിഹാസം ആരംഭിക്കുന്നത്‌ വഴിയമ്പലം തേടി എന്നും അവസാനിക്കുന്നത്‌ വഴിയമ്പലം എന്നും പേരുകളുള്ള അദ്ധ്യായങ്ങളിലാണ്‌. ഇവിടെയൊക്കെ വഴി കേവലം ഒരു പദമായി ഒതുങ്ങുകയല്ല.മറിച്ച്‌ ജീവിതംതന്നെയായി പെരുകുകയണല്ലോ. 'വഴിവെട്ടുന്നവരോട്‌ 'എന്ന കക്കാടിന്റെ കവിതയിൽ 'ഇരുവഴി'യും 'പെരുവഴി'യും 'പുതുവഴി'യും കടന്നുവരുന്നത്‌ തികച്ചും വ്യത്യസ്തമായ അർത്ഥത്തിലും ധ്വനിയിലുമാണ്‌. 'എനിക്കുരസമീ നിമ്നോന്നതമാം വഴിക്കു തേരുരുൾ പായിക്കാൻ' എന്ന് ഇടശ്ശേരി പറയുന്നതും വ്യത്യസ്തമായ മറ്റൊരു വഴിയെപ്പറ്റിതന്നെയാണ്‌. ജീവിതത്തെയും കവിഞ്ഞ്‌ പോകുന്ന അർത്ഥമാത്രകളിലൂടെയാണ്‌ ഇവിടെ പദത്തിന്റെ സഞ്ചാരം. പെരുവഴിയമ്പലം എന്നത്‌ പത്മരാജന്റെ ഒരുസിനിമയാണ്‌. വഴിയാധാരമായിത്തീരുക എന്നത്‌ സര്‍വസാധാരണമായ ഒരു ജീവിതസത്യവും.

ശരിക്കും ഓര്‍മ്മയെ നടുക്കുന്ന വഴി കണക്കുമാഷുടെ വഴിയാണ്‌. വഴിയെഴുതി കണക്കു ചെയ്യാത്തതിന്‌ കിട്ടിയ ശകാരം മിക്ക വിദ്യാര്‍ത്ഥികള്‍ക്കും പരിചിതമായിരിക്കണം. ഉത്തരം കിട്ടിയാല്‍ മാത്രം പോരാ അത്‌ ശരിയായ വഴിയിലൂടെ കണ്ടെത്തിയതായിരിക്കണമെന്ന ആദ്യത്തെ ഗാന്ധിയന്‍ ദര്‍ശനം പഠിപ്പിക്കപ്പെട്ടത്‌ കണക്കു മാഷിലൂടെയായിരുന്നു. ജീവിതത്തിന്റെ വഴികളില്‍ കണക്കുകൂട്ടലുകള്‍ക്കുള്ള പ്രാധാന്യം വലുതാണെന്ന് ആര്‍ക്കാണറിവില്ലാത്തത്‌? കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ എത്രയോ പോംവഴികള്‍ തേടി നമ്മുടെ ബുദ്ധി കാണാപ്പാതകള്‍ താണ്ടുന്നു. വഴിതെറ്റുന്നുവെന്ന കാഴ്ചപ്പാടില്‍ സദാചാരത്തിന്റെ ഒരു ചാരക്കണ്ണുണ്ട്‌.

'പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍ പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ'എന്ന് 'ജി' എഴുതിയപ്പോള്‍ വാക്കിനെ ദാര്‍ശനികതയുടെ ഒരു ചെറുചിമിഴാക്കുകയായിരുന്നു അദ്ദേഹം. മാര്‍ഗ്ഗം എന്നാല്‍ ബുദ്ധന്റെ വഴിയാണ്‌. മാര്‍ഗ്ഗം കൂടുക എന്നത്‌ ദാര്‍ശനികമായ വഴിമാറ്റവുമാണ്‌. അതു കൊണ്ടുതന്നെ കലാപവുമാണ്‌.

കുരിശിന്റെ വഴിയോ ഗാന്ധിമാര്‍ഗ്ഗമോ വെറും വാക്കുകളല്ല. വാക്കുകള്‍ക്കു കഴിയുന്നതെന്തോ അതിന്റെ ഒരു പ്രമാണരേഖയും ചരിത്രവുമാണ്‌ ; വാക്കിന്റെ രക്തവും മാംസവും തന്നെ.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ആദ്യത്തെ രചന

ബ്ളോഗര്‍മാരുടെ ലോകത്തില്‍ ഒരല്‍പം ഇടം തേടി മറ്റൊരു സഞ്ചാരികൂടി വരുന്നു...